സമൂഹമനസ്സ് തെളിയുന്ന തെയ്യക്കോലങ്ങള്‍

(ആഗസ്റ്റ് 13 ഞായറാഴ്ച ദേശാഭിമാനി വാരാന്തപ്പതിപ്പില്‍വന്ന ലേഖനം)

അത്യത്തരകേരളം,  കുറച്ചുകൂടി കൃത്യമായിപറഞ്ഞാല്‍ പഴയ അവിഭക്ത കണ്ണൂര്‍ജില്ല കേരളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുറെക്കൂടി അധ:സ്ഥിതജനപക്ഷമനോഭാവം പുലര്‍ത്തുന്നതായിക്കാണാം.  കാവ്, കോട്ടം കഴകം പള്ള്യറ തുടങ്ങയ തെയ്യസ്ഥലികള്‍ കേവലം ആരാധനാലയങ്ങളുടെ ധര്‍മ്മം മാത്രമല്ല ഇവിടെ നിര്‍വ്വഹിച്ചത്. തെയ്യങ്ങള്‍ ഇവിടത്തെ പ്രധാന ശക്തിസ്രോതസ്സാണ്. തെയ്യം പുരാവൃത്തങ്ങളിലും വാചാലുകളിലും അനുഷ്ഠാനങ്ങളിലും പ്രതിഫലിക്കുന്നത്  സമൂഹമനസ്സാണ്. ഉത്തരകേരളത്തിന്‍റെ സാമൂഹ്യ സാസ്ക്കാരിക സ്വത്വ നിര്‍മ്മിതിയില്‍  നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് തെയ്യങ്ങള്‍. 

 അമ്മമാരും വീരډാരും തൊണ്ടച്ഛന്‍മാരും ആണ് തെയ്യത്തില്‍ കൂടുതല്‍. നാഗരൂപിയോ മൃഗരൂപിയോ മന്ത്രമൂര്‍ത്തിയോ ആരുമാകട്ടെ; തെയ്യം മുന്നോട്ട് വെക്കുന്ന ജീവിതദര്‍ശനം മനുഷ്യപ്പറ്റുള്ളതാണ്. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ആദരിച്ചുകൊണ്ട് ആരംഭിക്കുന്ന  തോറ്റംപാട്ടുകള്‍ "മാതാവും പിതാവുമെന്നി മറ്റില്ലപോല്‍ നമുക്ക് ഗുരുദൈവം" എന്നുകൂടി പറയുന്നുണ്ട്.  അമ്മത്തെയ്യങ്ങള്‍ക്ക് മാത്രമല്ല; എല്ലാ തെയ്യങ്ങള്‍ക്കും  മക്കളെല്ലാം ഒരുപോലെയാണ്. "ഗുണംവരണം"  എന്ന ഉരിയാട്ടില്‍ സ്നേഹവാത്സല്യം മുഴുവന്‍  അടങ്ങിയിരിപ്പുണ്ട്. 

 തുളുനാട് ആണ് തെയ്യാട്ട മേഖലയുടെ വടക്കേ അറ്റം. തുളുത്തെയ്യങ്ങളെ' സത്യോ ' എന്നാണ് വിളിച്ചുവന്നത്. തെയ്യത്തിന്‍റെ മറുപേരാണ് ഇവിടെ സത്യം. 'സത്യബോത്രോ' ആയ തൗളവരുടെ തെയ്യങ്ങളെ "ഭൂത്ത", "ഭൂത്തക്കോല", എന്നിങ്ങനെയെല്ലാം വിളിക്കാന്‍ തുടങ്ങിയത് കര്‍ണ്ണാടക ആധിനിവേശത്തോടെയാണ്.  

മഹാമാരികള്‍, പ്രകൃതിക്ഷോഭങ്ങള്‍ വന്യമൃഗങ്ങളുടെആക്രമണം, കൃഷിനാശം,  ഇതൊക്കെയായിരുന്നു മനുഷ്യന് ആദ്യകാലത്ത്  നേരിടേണ്ടിവന്നത്. സംഘകാല സംസ്ക്കൃതിയോട് ബന്ധപ്പെട്ടതും ദ്രാവിഡം എന്ന് വിളിക്കാവുന്നതുമായ ആചാരാനുഷ്ഠാനങ്ങള്‍ തെയ്യത്തിലുണ്ട്.  എഴുത്ത് കളരികളും പൊയ്ത്തകളരികളും ഇവിടെ ഉണ്ടായി. വൈദ്യം മന്ത്രവാദം  ജോതിശ്ശാസ്ത്രം ഇങ്ങനെ പല ജ്ഞാനശാഖകള്‍ക്ക്  ബൗദ്ധ-ജൈനപ്രഭാവകാലത്ത് ഉണര്‍വ്വുണ്ടായി.  മലയരികെയും കടലരികെയും വന്നുചേര്‍ന്ന കച്ചവടസംഘങ്ങള്‍ പുതിയ ലോകം തുറന്നിട്ടു. മരക്കലത്തില്‍വന്ന അമ്മമാരില്‍ചിലര്‍ ഇവിടെത്തെ  ആരാധനാമൂര്‍ത്തികളായി. കച്ചവട സമൂഹത്തെ തെയ്യം സംബോധനചെയതത് 'നഗരേ..' എന്നാണ് മാടായി നഗരേ എന്ന വിളിയോടെ തെയ്യം മുസ്ലീങ്ങളെ  ചേര്‍ത്ത് നിര്‍ത്തി.  

  പരശുരാമകഥ പ്രചരിപ്പിച്ച്   പൗരോഹിത്യം പിടിമുറുക്കിയപ്പോള്‍  കീഴാളന്‍റെ കൈവശഭൂമി അന്യാധീനപ്പെട്ടു. "നീരും നെലവും"  തേടി 'ഭൂമിപാതാളത്തൂടേകൂട' സഞ്ചരിച്ച ദവതകളെ ക്കാണാം. നാട്ട്ഭരണം ക്ഷേത്രകേന്ദ്രീകൃമാവുകയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നടപ്പിലാവുകയും ചെയ്തു. മഹാക്ഷേത്രങ്ങളിലെ ദേവതകള്‍ കീഴാളന്‍റെ ദേവതകളുടെ മേല്‍കൂടിയാണ്  ആധിപത്യം ഉറപ്പിച്ചത്. 

കീഴടങ്ങാന്‍ കൂട്ടാക്കാത്തവര്‍, അഭിമാനധനډാര്‍,  പാരമ്പര്യ ജ്ഞാനശാഖകളില്‍ പ്രാവീണ്യം നേടിയവര്‍..പലരും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. അങ്ങിനെ അറുകൊലചെയ്യപ്പെട്ടവര്‍  'മറുപിറവി'യില്‍ തെയ്യങ്ങളായി.   കനലാടിമാര്‍ തെയ്യങ്ങളെ തോറ്റം പാടി തോറ്റിയെടുത്തു. 

 പൊട്ടന്‍ 

അദ്വൈത സിദ്ധാന്തവുമായി  കാലടിയില്‍ നിന്ന് വടക്കോട്ട് ജൈത്രയാത്രനയിച്ച ശങ്കരാചാര്യര്‍ക്ക് ആദ്യത്തെ വെല്ലുവിളി ഉയര്‍ത്തിയത് ഉത്തരകേരളത്തിലെ അലങ്കാരന്‍ എന്ന പുലയനാണ്. വഴിമാറാന്‍പറഞ്ഞ ആചാര്യനോട് "വഴിമാറേണ്ടത് ഈ ദേഹമാണോ അതോ ഇതിനകത്തെ ദേഹിയോ?"  "നിങ്കളാ കൊത്യാലും ചോര്യല്ലേ ചൊവ്വറേ നാങ്കളകൊത്യാലും ചോര്യല്ലേ ചോരാ " എന്നിങ്ങനെയുള്ള  അലങ്കാരന്‍റെ കനപ്പെട്ട ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ശങ്കരന് ഉത്തരം മുട്ടി. പിന്നെ എന്തുണ്ടായി? തര്‍ക്കങ്ങള്‍ക്ക് ശേഷം ആചാര്യന്‍ സ്ഥലംവിട്ടു. എന്നാല്‍ ആചാര്യന്‍റെ വൈതാളികډാര്‍  പുലയന്‍റെ നാവ് ചവുട്ടിപ്പൊരിച്ചു. അയാളെയും   ഭാര്യയെയും മക്കളെയും തീയിട്ട്ചുട്ട്കൊന്നു. അറുകൊലചെയ്യപ്പെട്ട പുലയനും കുടുംബവും പൊലപ്പൊട്ടന്‍ , പൊലമാരുതന്‍ പൊലമാണ്ടി  തെയ്യങ്ങളായി. 

പരമമായ സത്യം.. അറിവ്.. ശക്തി.. ഇതൊക്കെയാണ്  ദൈവമെങ്കില്‍ ഇവിടെ ഇതാ ഒരു ദൈവം- തെയ്യം-പൊട്ടന്‍തെയ്യം! ആരാണ് പൊട്ടന്‍?  " പ്രസംഗത്തില്‍ അദ്വൈതവും പ്രവൃത്തിയില്‍ അയിത്തവും" ഈ വൈരുദ്ധ്യം ഡോ. അംബേദ്ക്കര്‍ക്കുമമ്പേ  ലോകത്തോട് വിളിച്ച് പറഞ്ഞവനാണ്  അലങ്കാരന്‍. മനീഷാപഞ്ചകവും മറ്റു കൂട്ടിക്കൊട്ടി ഈ നാടോടിക്കഥയെ വെളുപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും  പൊലപ്പൊട്ടനും പൊലച്ചമുണ്ഡിയും പൊലമാരനും, കുട്ടികളും ഇവിടത്തെ  കോട്ടങ്ങളിലും താനങ്ങളിലും തറവാടുകളിലും "പത്തില്ലം പുലയടിയാډാരുടെ   പൂവും പാരണയും കയ്യേറ്റ് പ്രസാദിക്കുന്നുണ്ട് ഇന്നും. പൊട്ടന്‍റെ പുരാവൃത്തങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഉള്ളിന്‍റെ ഉള്ളില്‍ ഇന്നും കനലെരിയുന്നുണ്ട്.

  മുത്തപ്പനില്‍ ചരിത്രവും മിത്തും കെട്ടുപിണഞ്ഞ് കിടക്കുന്നു.   പുറനാട്ടകരസൊരുപത്തില്‍ രാജാക്കډര്‍ ക്ഷത്രിയരാജാക്കണാണത്രേ. ബ്രാഹ്മണരുടെ ഇംഗിതം നോക്കി രാജ്യം ഭരിക്കേണ്ടത് ക്ഷത്രിയ രാജാക്കളുടെ ധര്‍മ്മം. ഹരിശ്ചന്ദ്രക്കോട്ട  ആസ്ഥാനമാക്കി നാടുവാണ 'നാട്ടില്‍സ്വാമി'ക്കും  ബ്രാഹ്മണ പൗരോഹിത്യത്തിന്‍റെ ഇംഗിതത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാനായില്ല. അടിയാډാരും കുടുപതികളും വേടډാരും ക്രൂരമായി അവഗണിക്കപ്പെട്ടു. അടിയാന്‍കുടുപതിമാരുടെ പക്ഷം  ചേര്‍ന്ന് മുത്തപ്പډാര്‍.   ഹരിശ്ചന്ദ്രക്കോട്ടപിടിച്ചു. ധാന്യങ്ങള്‍  പാവങ്ങള്‍ക്ക് വിതരണം ചയ്തു. അങ്ങിനെ ആദ്യത്തെ നെല്ലുടുപ്പ് സമരത്തിന് നേതൃത്വം കൊടുത്തവരാണ് മുത്തപ്പډാര്‍. എല്ലാവരെയും ഒന്നുപോലെ കാണുക,  ഉള്ളത് അംശംവെച്ച് എടുക്കുക. അയ്യനെയു ശാസ്താവിനെയും പോലെ  സമത്വദര്‍ശനമാണ്  മുത്തപ്പന്‍ മുന്നോട്ട് വെക്കുന്നത്.  "പന്തീരായിരം പണത്തിന്‍റെ" ആനയും പെറ്റ് വീണ് "പൊക്കില്‍പോകാത്ത" പശുക്കുട്ടിയും തനിക്ക്  ഒരുപോലെ എന്ന് മുത്തപ്പന്‍ പറയും. മുത്തപ്പന്  ജാതിമത വ്യത്യാസമില്ല. ധനിക ദരിദ്രഭേദമില്ല.  മുത്തപ്പന്‍റെ ജീവിതദര്‍ശനം ഉത്തരകേരളത്തിലെ 'കുടുംബയോഗ'ങ്ങളില്‍  ഇപ്പോഴും മുഴങ്ങുന്നുണ്ട്. മുത്തപ്പന്‍റെ പൊട്ടന്‍കളിക്ക് പൊരുള്‍ എട്ടാണ്. 

  കൂടാളിക്കഞ്ഞിരാമന്‍കുരിക്കള്‍, കൂടന്‍ഗുരുക്കډാര്‍, ചോരക്കളത്തില്‍ പൊടിച്ചഗുരുനാഥന്‍, തോട്ടുംകരഭഗവതി, പുലിമറഞ്ഞതൊണ്ടച്ഛന്‍, വെളളുവകുരിക്കള്‍, വിഷകണ്ടന്‍,.. അധികാര ശക്തികള്‍ ക്കെതിരെ അടരാടി രക്തസാക്ഷികളായ വീരപൂര്‍വ്വികര്‍ കുറച്ചൊന്നുമല്ല തെയ്യത്തില്‍. 

ഏയിരാജ്യംവാഴുന്ന വീര്യകോലത്ത്നാടുവാഴുന്നുടയവര്‍ക്ക്  മഹാരോഗം പിടിപെട്ടു.  ഭിഷഗ്വരപ്രമാണിമാരുട ചികിത്സാപദ്ധതികളെല്ലാം പരാജയപ്പെട്ടു. അപ്പോഴാണ്,  "കൂടാളിത്തറയില്‍ ഉണ്ടുപോലുമൊരു കുഞ്ഞിരാമന്‍കുരുക്കള് മെയ് വളര്ന്ന്. അവനെക്കൂട്ടിക്കൊണ്ടുവന്നാല്‍  തീരും നാടുവാഴുന്നുടയവരുടെ  മെയ്യലും മെയ്യല്‍പിണിപ്പാടും" എന്നവാര്‍ത്ത കോവിലകത്തേക്ക് എത്തുന്നത്.  കൂടാളിത്തറയിലെ കുഞ്ഞിരാമന്‍കുരുക്കള്‍ .യോഗി സമുദായക്കാരനാണ്. ചോയികുഞ്ഞിരാമന്‍  കോവിലകത്തേക്ക് ആനയിക്കപ്പെട്ടു. മന്ത്രവും തന്ത്രവും ഔഷധവും പ്രയോഗിച്ച് കുഞ്ഞിരാമന്‍കുരുക്കള്‍ നാടുവാഴിയെ ചികിത്സിച്ചു. രോഗവിമുക്തനായ രാജാവ് കുരിക്കള്‍ക്ക് പട്ടുംവളയും കെട്ടുംകിഴിയും നല്‍കി. കുരിക്കളെ കൂടാളിയിലേക്ക്  യാത്രകൂട്ടിച്ച് പോകാന്‍ അനുചരډാരെയും വിട്ടു. അതൊരു സന്ധ്യാനേരമായിരുന്നു. നേരം ഇരുട്ടിവരുന്നതേ ഉള്ളൂ. പുഴാതിത്തറയുടെ കന്നീരാശി; അറവിലെപറമ്പിന്‍റെ അതിര്‍സ്ഥലം. അവിടെയെത്തിയപ്പോള്‍ രാജകിങ്കരډാര്‍ കുഞ്ഞിരാമന്‍കുരുക്കളെ തടഞ്ഞ് നിര്‍ത്തി അതിനിഷ്ഠൂരമായി അറുകൊല ചെയ്തു! എന്തിനായിരുന്നു അത്?  അത്  രാജാജ്ഞയായിരുന്നു ."ഇത്തറ കടിയ കുരുക്കളെ ഇനി വെച്ചച്ചൂടാ"എന്ന പൗരോഹിത്യ താത്പര്യമായിരുന്നു. അതാണ് അവിടെ നടപ്പിലാക്കപ്പെട്ടത്. 

 ശങ്കരനാരായണന്‍ രാമന്തളിദ്ദേവരുടെ കാക്കത്തൊള്ളായിരം അടിയാډാരില്‍  ചിലരെ കുഞ്ഞിമംഗലത്തെ രയരമംഗലത്ത്മന വിലക്ക് വാങ്ങുന്നു.  "ഓ.." എന്ന് വിളികേള്‍ക്കുന്നതിന് പകരം "കുറു കുറൂ.." എന്ന് വിളികേട്ട കാവുട്ടന്‍ കാരിയെ തമ്പുരാന്‍റെ  കാര്യസഥന്‍ ചതിച്ച്കൊന്നു. കൂട്ടത്തില്‍ ഇളയവനനും കരുത്തനുമായ വിരുന്തന്‍ ഇതില്‍ പ്രതിഷേധിച്ചു . തുടര്‍ന്ന്കിഴക്കന്‍കാട്ടില്‍ പോയി ഒറ്റക്ക് വിറക് ശേഖരിക്കാന്‍  മനയിലോറെകാര്യസ്ഥന്‍ വിരുന്തനെന   നിയോഗിച്ചു.   കുറ്റൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പുഴയില്‍ക്കൂടി പാണ്ടിയില്‍ വിറകുമായി വരികയാണ്  വിരുന്തന്‍.  പുഴക്കിരുവശവും കാടാണ്. നട്ടിക്കടവിനും പൊട്ടന്‍കടവിനും ഇടയില്‍ കാട്ടിലൊളിച്ചിരുന്ന  തമ്പുരാന്‍റെ കിങ്കരډാര്‍  ഇരുകരയിലും നിന്ന് പാണ്ടിയിലേക്ക് ചാടിക്കയറി. വിരുന്തനെ അതി നിഷ്ഠൂരമായി വെട്ടിക്കൊന്നു.പാണ്ടി പെരുമ്പപ്പുഴയും കടന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ കരക്കടുത്തു.  വിരുന്തന്‍ പാണ്ടിപ്പുറത്ത് ചോരയില്‍ക്കുളിച്ച്കിട വിരുന്തനെക്കണ്ടവര്‍ ഞെട്ടി. "അഹങ്കാരിയായ വിരുന്തനെ കൊന്നത് മടയില്‍ച്ചാമുണ്ടിയും ഗുളികനുമാണ്" എന്ന കഥ നാട്ടില്‍ പരന്നു. എന്നാല്‍ സത്യത്തിന്‍റ കനല്‍ക്കട്ട ഊതിക്കെടുത്താന്‍ ഈ കള്ളക്കഥകള്‍ക്കായില്ല. പാണ്ടിപ്പുറത്ത് ചോരയില്‍കുളിച്ച് കിടന്ന വിരുന്തന്‍റെ രൂപം സമൂഹമനസ്സില്‍ ജ്വലിച്ചു. പിന്നീട് 'അന്തീംമോന്തീം നേരത്തും' നട്ടുച്ചക്കും നേരം വെളുപ്പിനും കുളത്തിന്‍കരയിലും   വിരുന്തനെ  നേരില്‍ കണ്ടു   വിരുന്തനെ മറവുചെയ്ത കാഞ്ഞിരച്ചോട്ടന്‍റെ സമീപം കാടുകയരി. അത് കോട്ടമായി. ചോരക്കളത്തില്‍പൊടിച്ച ഗുരുനാഥനായി വിരുന്തന്‍ തെയ്യം ഇപ്പോഴുമവിടെയുണ്ട്.  ഇങ്ങിനെ ചോര കട്ടപിടിച്ച് പോകുന്ന പുരാവൃത്തങ്ങള്‍ എത്രയെത്ര!

കാവുകളും കോട്ടങ്ങളും ക്ഷേത്രങ്ങളാകാന്‍ മത്സരിക്കുകയാണിപ്പോള്‍.  പൗരോഹിത്യം ഇവിടെ പിടിമുറുക്കിത്തുടങ്ങിയിട്ട് ദശകങ്ങള്‍ പലതുകഴിഞ്ഞു. കാണാനഴകുള്ള എന്നാല്‍ ഉള്‍ക്കരുത്ത് ചോര്‍ന്നുപോയ കേവലകോലങ്ങളായി തെയ്യങ്ങള്‍ മാറിക്കൂടാ.  സമ്പന്നമായ പാരമ്പര്യം ഏറ്റ്പിടിച്ച് കാവുകളും കോട്ടങ്ങളുംപള്ള്യറകളും  മുന്നോട്ട് തന്നെ പോകേണ്ടതുണ്ട്. 

 -ഡോ. വൈ. വി.കണ്ണന്‍.

Comments